വെളിച്ചം പ്രകാശിക്കുന്നു
തനിക്കു എല്ലാ ദിവസവും സ്‌കൂളിലേക്കു നേരത്തെ പോകണമെന്ന് സ്റ്റീഫന്‍ മാതാപിതാക്കളോടു പറഞ്ഞെങ്കിലും അതിന്റെ പ്രാധാന്യം എന്തെന്നു പറഞ്ഞില്ല. എങ്കിലും എല്ലാ ദിവസവും രാവിലെ 7.15 ന് അവന്‍ സ്‌കൂളില്‍ എത്തുന്നുവെന്ന് അവര്‍ ഉറപ്പാക്കി.
അവന്റെ ജൂനിയര്‍ വര്‍ഷത്തിലെ അതിശൈത്യമുള്ള ഒരു പ്രഭാതത്തില്‍ സ്റ്റീഫന്‍ ഒരു കാറപകടത്തില്‍ പെടുകയും അതവന്റെ ജീവനെടുക്കുകയും ചെയ്തു. പിന്നീട് അവന്റെ ഡാഡിയും മമ്മിയും അവന്‍ എന്തിനാണ് കാലത്തെ സ്‌കൂളിലെത്തിയിരുന്നതെന്നു മനസ്സിലാക്കി. ഓരോ പ്രഭാതത്തിലും അവനും ചില സഹപാഠികളും സ്‌കൂള്‍ കവാടത്തില്‍ ഒന്നിച്ചുചേര്‍ന്ന് ഒരു പുഞ്ചിരിയോടും കൈവീശലോടും ഒരു ദയാവാക്കോടും കൂടെ മറ്റു വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുമായിരുന്നു. അത് എല്ലാ വിദ്യാര്‍ത്ഥികളിലും - ജന
പ്രിയരല്ലാത്തവരിലും - തങ്ങള്‍ സ്വാഗതം ചെയ്യപ്പെടുന്നുവെന്നും അംഗീകരിക്കപ്പെടുന്നുവെന്നും ഉള്ള തോന്നലുളവാക്കി.
യേശുവിലുള്ള ഒരു വിശ്വാസി എന്ന നിലയില്‍, തന്റെ സന്തോഷം അത് ഏറ്റവും ആവശ്യമുള്ളവര്‍ക്ക് പങ്കിടാന്‍ സ്റ്റീഫന്‍ ആഗ്രഹിച്ചു. ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ വെളിച്ചം പ്രകാശിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്ന് ദയാപൂര്‍വ്വമായ പ്രകടനങ്ങളും സ്വാഗതം ചെയ്യുന്ന മനോഭാവവും ആണെന്ന് അവന്റെ മാതൃക ഓര്‍മ്മിപ്പിക്കുന്നു.
മത്തായി 5:14-16 ല്‍ അവനില്‍ നാം 'ലോകത്തിന്റെ വെളിച്ചം ആകുന്നു'' എന്നും 'മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിക്കുവാന്‍ പാടില്ല' (വാ. 14) എന്നും യേശു വെളിപ്പെടുത്തി. പുരാതന പട്ടണങ്ങള്‍ പലപ്പോഴും പണിയപ്പെട്ടിരുന്നത് വെള്ള ചുണ്ണാമ്പു കല്ലുകള്‍കൊണ്ടായിരുന്നു; സൂര്യപ്രകാശം തട്ടുമ്പോള്‍ അവ തിളങ്ങുമായിരുന്നു. നമുക്കു മറഞ്ഞിരിക്കുന്നവരാകാതെ 'വീട്ടിലുള്ള എല്ലാവര്‍ക്കും വെളിച്ചം'' കൊടുക്കുന്നവരാകാം (വാ. 15).
അങ്ങനെ നാം 'അവരുടെ മുമ്പില്‍ പ്രകാശിക്കുമ്പോള്‍'' (വാ. 16)അവര്‍ ക്രിസ്തുവിന്റെ സ്വാഗതം ചെയ്യുന്ന സ്‌നേഹം അനുഭവിക്കട്ടെ.
നഷ്ടപ്പെട്ട കവര്‍
മറ്റൊരു സംസ്ഥാനത്തുള്ള കുടുംബത്തെ സന്ദര്‍ശിച്ചതിനുശേഷമുള്ള മടക്കയാത്രയിലാണ് ഞാനതു കണ്ടെത്തിയത്. കാറിനു പെട്രോള്‍ അടിച്ചുകൊണ്ടിരുന്ന ഞാന്‍ തറയില്‍ ഒരു വൃത്തികെട്ട കവര്‍ കിടക്കുന്നതു കണ്ടു. ചെളി പിടിച്ച ആ കവര്‍ ഞാനെടുത്തു തുറന്നുനോക്കി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിനുള്ളില്‍ നൂറു ഡോളര്‍ ഉണ്ടായിരുന്നു.
ആര്‍ക്കോ നഷ്ടപ്പെട്ടതും ആ നിമിഷം അയാള്‍ പരിഭ്രാന്തിയോടെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതുമായ നൂറു ഡോളര്‍. ആരെങ്കിലും അന്വേഷിച്ചു വന്നാല്‍ കൊടുക്കാന്‍വേണ്ടി ഞങ്ങളുടെ ഫോണ്‍ നമ്പര്‍ ഞാന്‍ ഗ്യാസ് സ്റ്റേഷനിലെ ജോലിക്കാരുടെ പക്കല്‍ ഏല്പിച്ചു. എന്നാല്‍ ആരും ഒരിക്കലും വിളിച്ചില്ല.
ആരുടെയോ പണമായിരുന്നു അത്, എന്നാല്‍ അതു നഷ്ടപ്പെട്ടു. ഭൂമിയിലെ സമ്പത്ത് പലപ്പോഴും അതുപോലെ നഷ്ടപ്പെടും. അതു നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ധൂര്‍ത്തടിച്ചു നശിപ്പിക്കുകയോ ചെയ്യാം. മോശം നിക്ഷേപത്തിലൂടെയോ നമുക്കു നിയന്ത്രണമില്ലാത്ത ധന മാര്‍ക്കറ്റിലൂടെയോ അതു നഷ്ടപ്പെടാം. എന്നാല്‍ യേശുവില്‍ നമുക്കുള്ള സ്വര്‍ഗ്ഗീയ നിക്ഷേപം - ദൈവവുമായുള്ള പുനഃസ്ഥാപിക്കപ്പെട്ട ബന്ധവും നിത്യജീവന്റെ വാഗ്ദത്തവും - അതുപോലെയല്ല. ഒരു ഗ്യാസ് സ്റ്റേഷനില്‍ വെച്ചോ മറ്റെവിടെയെങ്കിലും വെച്ചോ അതു നമുക്കു നഷ്ടപ്പെടുകയില്ല.
അതിനാലാണ് 'സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിക്കുവാന്‍' ക്രിസ്തു നമ്മോടു പറഞ്ഞത് (മത്തായി 6:20). സല്‍പ്രവൃത്തികളില്‍ സമ്പന്നര്‍'' ആകുമ്പോഴും 'വിശ്വാസത്തില്‍ സമ്പന്നര്‍' ആകുമ്പോഴും (യാക്കോബ് 2:5) - മറ്റുള്ളവരെ സ്നേഹപൂര്‍വ്വം സഹായിക്കുകയും അവരോട് യേശുവിനെ പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ - നാം അതാണു ചെയ്യുന്നത്. ദൈവം നമ്മെ നയിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നതനുസരിച്ച്, അവനോടൊപ്പമുള്ള നിത്യഭാവി നാം പ്രതീക്ഷിക്കുന്നതോടൊപ്പം നിത്യനിക്ഷേപം നമുക്കു സ്വരൂപിക്കുകയും ചെയ്യാം.
അതു വിസ്മയാവഹമായിരുന്നു!
അത് ഏഴാം ഗ്രേഡുകാരുടെ ആദ്യത്തെ ക്രോസ്-കണ്‍ട്രി മീറ്റായിരുന്നു, എങ്കിലും അവള്‍ക്ക് ഓടാന്‍ ആഗ്രഹമില്ലായിരുന്നു. അതിനുവേണ്ടി അവള്‍ തയ്യാറെടുത്തിരുന്നുവെങ്കിലും, പരാജയപ്പെടുമെന്ന് അവള്‍ ഭയന്നു. എന്നിട്ടും എല്ലാവരോടുമൊപ്പം അവളും ഓടിത്തുടങ്ങി. പിന്നീട് മറ്റ് ഓട്ടക്കാര്‍ ഓരോരുത്തരായി രണ്ടു മൈല്‍ ദൈര്‍ഘ്യമുള്ള ഓട്ടം പൂര്‍ത്തിയാക്കി ഫിനിഷ് ലൈന്‍ കടന്നു- വിമുഖയായ ഓട്ടക്കാരി ഒഴികെ ബാക്കിയെല്ലാവരും. ഒടുവില്‍, തന്റെ മകള്‍ പൂര്‍ത്തിയാക്കുന്നതു കാണാന്‍ കാത്തിരുന്ന അവളുടെ അമ്മ, ഒരു ഏകാന്ത രൂപത്തെ വളരെ ദൂരെയായി കണ്ടു. ശ്രദ്ധ പതറിയ മത്സരാര്‍ത്ഥിയെ ആശ്വസിപ്പിക്കുന്നതിനു തയ്യാറെടുത്ത് ഫിനിഷ് ലൈനിലേക്ക് അമ്മ എത്തി. പകരം, ഓട്ടക്കാരി അമ്മയെക്കണ്ടപ്പോള്‍ വിളിച്ചു പറഞ്ഞു, 'അതു വിസ്മയാവഹമായിരുന്നു!'
അവസാനമായി ഓടിയെത്തുന്നതില്‍ എന്താണ് വിസ്മയാവഹമായിട്ടുള്ളത്? പൂര്‍ത്തിയാക്കുക എന്നതു തന്നേ.
പെണ്‍കുട്ടി പ്രയാസകരമായ ഒരു കാര്യത്തിനു ശ്രമിക്കുകയും അതു പൂര്‍ത്തിയാക്കുകയും ചെയ്തു! കഠിനാധ്വാനത്തെയും ജാഗ്രതയെയും തിരുവെഴുത്ത് മാനിക്കുന്നു. കായികരംഗത്തും സംഗീതത്തിലും സ്ഥിരോത്സാഹവും പ്രയത്‌നവും ആവശ്യമുള്ള മറ്റു കാര്യങ്ങളിലും നമുക്കു പഠിക്കാന്‍ കഴിയുന്ന കാര്യമാണിത്.
സദൃശവാക്യങ്ങള്‍ 12:24 പറയുന്നു, 'ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലയ്ക്കു പോകേണ്ടിവരും.' പിന്നീട് നാം വായിക്കുന്നു, ''എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചര്‍വ്വണം കൊേണ്ടാ ഞെരുക്കമേ വരൂ' (14:23). ഈ ജ്ഞാന പ്രമാണങ്ങള്‍ - വാഗ്ദത്തങ്ങളല്ല - ദൈവത്തെ നന്നായി സേവിക്കാന്‍ നമ്മെ സഹായിക്കും.
നമുക്കുവേണ്ടിയുള്ള ദൈവിക പദ്ധതിയില്‍ എല്ലായ്‌പോഴും അധ്വാനം അടങ്ങിയിരിക്കുന്നു. വീഴ്ചയ്ക്കു മുമ്പുപോലും ആദാം ''തോട്ടത്തില്‍ വേല ചെയ്യുകയും അതിനെ കാക്കുകയും''വേണമായിരുന്നു (ഉല്പത്തി 2:15). നാം ചെയ്യുന്ന ഏതൊരു അധ്വാനവും 'മനസ്സോടെ' ചെയ്യണം (കൊലൊസ്യര്‍ 3:23). അവന്‍ നമുക്കു തരുന്ന ബലംകൊണ്ട് നമൂക്ക് പ്രവര്‍ത്തിക്കാം-ഫലം ഉളവാക്കുന്നത് അവനു വിട്ടു കൊടുക്കാം.
കുറുക്കന്മാരെ പിടിക്കുക
ആദ്യമായി ഒരു വവ്വാല്‍ ഞങ്ങളുടെ വീട്ടില്‍ കയറിയപ്പോള്‍ ഒരു കീടത്തെപ്പോലെ ഞാന്‍ അതിനെ പുറത്താക്കി. എന്നാല്‍ രണ്ടാം പ്രാവശ്യത്തെ രാത്രി സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ ഞാന്‍ അവയെപ്പറ്റി വായിക്കുകയും മനുഷ്യനെ സന്ദര്‍ശിക്കുവാന്‍ അവയ്ക്ക് വലിയ വാതിലൊന്നും ആവശ്യമില്ലെന്നു മനസ്സിലാക്കുകയും ചെയ്തു. വാസ്തവത്തില്‍, ഒരു നാണയത്തിന്റെ അത്രയും വലിപ്പമുള്ള ഒരു വിടവു മതി അവയ്ക്ക് അകത്തുകയറാന്‍. അതിനാല്‍ ഞാന്‍ വിള്ളലടയ്ക്കുന്ന ഗണ്‍ നിറച്ച് ഒരു ദൗത്യത്തിനായി ഇറങ്ങി. വീടിനു ചുറ്റും നടന്ന് എനിക്കു കണ്ടെത്താന്‍ കഴിഞ്ഞ സകല വിടവുകളും അടച്ചു.
ഉത്തമഗീതം 2:15 ല്‍ മറ്റൊരു പ്രശ്‌നക്കാരനായ സസ്തനിയെക്കുറിച്ചു ശലോമോന്‍ പറയുന്നു. 'മുന്തിരിവള്ളി നശിപ്പിക്കുന്ന ചെറുകുറുക്കന്മാര്‍' വരുത്തുന്ന അപകടത്തെപ്പറ്റി അവന്‍ എഴുതുന്നു. ഒരു ബന്ധത്തില്‍ കടന്നുകൂടി അതിനെ നശിപ്പിക്കുന്ന ഭീഷണികളെപ്പറ്റിയാണ് പ്രതീകാത്മകമായി അവന്‍ പറയുന്നത്. വവ്വാല്‍-സ്‌നേഹികളെയോ കുറുക്കന്‍ -സ്‌നേഹികളെയോ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല ഞാന്‍ ഇതു പറയുന്നത്. മറിച്ച് വവ്വാലുകളെ വീട്ടില്‍ നിന്നും കുറുക്കന്മാരെ മുന്തിരിത്തോട്ടത്തില്‍നിന്നും അകറ്റിനിര്‍ത്തുന്നത് നമ്മുടെ ജീവിതത്തിലെ പാപങ്ങളോട് ഇടപെടുന്നതിനു തുല്യമാണ് (എഫെസ്യര്‍ 5:3). ദൈവത്തിന്റെ കൃപയാല്‍, പരിശുദ്ധാത്മാവു നമ്മുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നമുക്ക് 'ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു' നടക്കുവാന്‍ (റോമര്‍ 8:4) കഴിയും. ആത്മാവിന്റെ ശക്തിയാല്‍ പാപത്തിനുള്ള പരീക്ഷയോട് എതിര്‍ത്തുനില്‍ക്കാന്‍ നമുക്കു കഴിയും.
ക്രിസ്തുവില്‍ നാം 'ലോകത്തിന്റെ വെളിച്ചം' ആകയാല്‍ അവനെ 'പ്രസാദിപ്പിക്കുന്ന' രീതിയില്‍ ജീവിക്കുവാന്‍ നമുക്കു കഴിയും (എഫെസ്യര്‍ 5:8-10). അത്തരം ചെറുകുറുക്കന്മാരെ പിടിക്കുവാന്‍ ആത്മാവു നമ്മെ സഹായിക്കും.
എക്കാലത്തെക്കാളും മികച്ചത്
പാരീസിലെ നോത്രദാം കത്തീഡ്രല്‍ ഒരു മനോഹരമായ കെട്ടിടമാണ്. അതിന്റെ ശില്‍പ്പഭംഗി ഹൃദയാവര്‍ജ്ജകവും വര്‍ണ്ണച്ചില്ലുപാകിയ ജനലുകളും മനോഹരമായ അകത്തളങ്ങളും ആകര്‍ഷകവുമാണ്. എങ്കിലും നൂറ്റാണ്ടുകള്‍ പാരീസ് പ്രകൃതി ഭംഗിക്കുമേല്‍ തലയുയര്‍ത്തി നിന്നശേഷം അതിന് പുതുക്കിപ്പണി ആവശ്യമായി വന്നു-മഹത്തായ പുരാതന കെട്ടിടത്തിന് അഗ്‌നിയില്‍ വന്‍നാശം ഉണ്ടായതിനെത്തുടര്‍ന്നാണ് പുതുക്കിപ്പണി വേണ്ടി വന്നത്.
അങ്ങനെ എട്ടു നൂറ്റാണ്ടു പഴക്കമുള്ള ഈ കെട്ടിടത്തെ സ്നേഹിക്കുന്ന ആളുകള്‍ അതിനെ രക്ഷിച്ചെടുക്കാന്‍ വന്നുകൊണ്ടിരിക്കുന്നു. കെട്ടിങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി നൂറു കോടിയിലധികം ഡോളര്‍ ശേഖരിച്ചുകഴിഞ്ഞു. കല്ലുകൊണ്ടുള്ള അടിത്തറ പുതുക്കണം. കേടുവന്ന ഉള്‍ഭാഗവും അതിന്റെ കരകൗശല വേലകളും പുനഃസ്ഥാപിക്കണം. എന്നിരുന്നാലും അധ്വാനം പ്രയോജനകരമാണ്, കാരണം അനേകരെ സംബന്ധിച്ച് ഈ പുരാതന കത്തീഡ്രല്‍ പ്രത്യാശയുടെ പ്രതീകമാണ്.
കെട്ടിടത്തെ സംബന്ധിച്ചു സത്യമായ കാര്യം നമ്മെ സംബന്ധിച്ചും സത്യമാണ്. പുരാതന പള്ളിപോലെ നമ്മുടെ ശരീരം കാലക്രമേണ ക്ഷയിക്കും. എന്നാല്‍ അപ്പൊസ്തലനായ പൗലൊസ് വിശദീകരിക്കുന്നതുപോലെ നമുക്കൊരു സദ്വാര്‍ത്തയുണ്ട് - ക്രമേണ നമുക്ക് യൗവനത്തിന്റെ പ്രസരിപ്പു നഷ്ടപ്പെട്ടാലും നാം ആരാണെന്ന കാതല്‍ - നമ്മുടെ ആത്മിക മനുഷ്യന്‍ - തുടര്‍ന്നും പുതുക്കം പ്രാപിച്ചുകൊണ്ടിരിക്കുവാനും വളരുവാനും കഴിയും (2 കൊരിന്ത്യര്‍ 4:16).
''കര്‍ത്താവിനെ പ്രസാദിപ്പിക്കുക' എന്നതു നമ്മുടെ ലക്ഷ്യമാകുമ്പോള്‍ (5:9) അതു നിവര്‍ത്തിയാക്കുവാനും നമ്മെ രൂപാന്തരപ്പെടുത്തുവാനും നാം പരിശുദ്ധാത്മാവില്‍ ആശ്രയിക്കും (3:18; എഫെസ്യര്‍ 5:18). നമ്മുടെ 'കെട്ടിടം' എങ്ങനെ പുറമെ കാണപ്പെട്ടാലും നമ്മുടെ ആത്മിക വളര്‍ച്ച ഒരു കാലത്തും നിര്‍ത്തേണ്ട കാര്യമില്ല.
പൊടിക്കൈകളെക്കാള്‍ അധികം
അടുത്തയിടെ ഞങ്ങളുടെ കൊച്ചുമക്കളിലൊരാള്‍ തന്റെ മുയല്‍പ്പാവയെ ഞങ്ങളുടെ ഫയര്‍പ്ലേസിന്റെ ഗ്ലാസ്സില്‍ വെച്ചു ചൂടാക്കിയപ്പോള്‍ ഞാന്‍ ഒരു 'പൊടിക്കൈ' കണ്ടെത്തി. മുയലിന്റെ വ്യാജരോമങ്ങള്‍ ഗ്ലാസ്സില്‍ ഉരുകിപ്പിടിച്ചു വൃത്തികേടായപ്പോള്‍ ഒരു ഫയര്‍പ്ലേസ് വിദഗ്ധന്‍ ഒരു 'പൊടിക്കൈ' പറഞ്ഞുതന്നു-ഗ്ലാസ് എങ്ങനെ പുതിയതുപോലെ ആക്കാം എന്ന്. അതു പ്രയോജനപ്പെട്ടു, ഇപ്പോള്‍ ഞങ്ങള്‍ സ്റ്റഫ് ചെയ്ത മൃഗങ്ങളെ അടുപ്പിനടുത്ത് അനുവദിക്കുകയില്ല.
ഞാനിപ്പോള്‍ പൊടിക്കൈയെക്കുറിച്ചു പറഞ്ഞതിന്റെ കാര്യം ചിലപ്പോഴൊക്കെ വേദപുസ്തകം പൊടിക്കൈകളുടെ ഒരു സമാഹാരമായി നമുക്കു തോന്നാറുണ്ട്-ജീവിതം എളുപ്പമാക്കാനുള്ള ഒറ്റമൂലികള്‍. ക്രിസ്തുവിനു മഹത്വം വരുത്തുന്ന പുതിയ ജീവിതം എങ്ങനെ നയിക്കണം എന്നതിനെക്കുറിച്ച് ബൈബിള്‍ ധാരാളം പറയുന്നുണ്ട് എന്നതു ശരിയായിരിക്കുമ്പോള്‍ തന്നേ, അതു മാത്രമല്ല വിശുദ്ധ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം. ബൈബിള്‍ നമുക്കു നല്‍കുന്നത് മനുഷ്യകുലത്തിന്റെ വലിയ ആവശ്യത്തിനുള്ള പരിഹാരമാണ്: പാപത്തിനും ദൈവത്തില്‍ നിന്നുള്ള നിത്യവേര്‍പാടിനും ഉള്ള പരിഹാരം.
ഉല്പത്തി 3:15 ലെ രക്ഷയുടെ വാഗ്ദത്തം മുതല്‍ പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും യഥാര്‍ത്ഥ പ്രത്യാശവരെയും (വെളിപ്പാട് 21:1-2), നമ്മെ പാപത്തില്‍ നിന്നും രക്ഷിച്ച് അവനുമായുള്ള ബന്ധം ആസ്വദിക്കുന്നതിന് അവസരം നല്‍കുന്നതിന് ദൈവത്തിന് നിത്യമായ പദ്ധതിയുണ്ടെന്ന് ബൈബിള്‍ വിശദീകരിക്കുന്നു. എങ്ങനെ ജീവിക്കണം എന്നതിനെ പരാമര്‍ശിക്കുന്ന ഓരോ കഥയിലും ഓരോ നിര്‍ദ്ദേശത്തിലും ബൈബിള്‍ നമ്മെ നമ്മുടെ ഏറ്റവും വലിയ പ്രശ്‌നത്തെപ്പോലും പരിഹരിക്കാന്‍ കഴിയുന്നവനായ യേശുവിലേക്കു വിരല്‍ചൂണ്ടുന്നു.
ദൈവത്തിന്റെ പുസ്തകം നാം തുറക്കുമ്പോള്‍, അവന്റെ മക്കളായി എങ്ങനെ ജീവിക്കാം എന്നു നമുക്കു കാണിച്ചുതരുന്ന നാം യേശുവിനെയും അവന്‍ വാഗ്ദാനം ചെയ്യുന്ന രക്ഷയേയും ആണു നാം നോക്കുന്നതെന്നു നമുക്കോര്‍ക്കാം. സകലത്തിലും വലിയ പരിഹാരം അവന്‍ നല്‍കിക്കഴിഞ്ഞു!
നിങ്ങള്‍ക്കിപ്പോള്‍ വിശക്കുന്നുണ്ടോ?
താന്‍ ചെയേണ്ടതെന്തന്നു തോമസ് അറിഞ്ഞിരുന്നു. ഇന്ത്യയിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിക്കുകയും അമേരിക്കന്‍ ദമ്പതികളാല്‍ ദത്തെടുക്കപ്പെടുകയും ചെയ്ത ശേഷം ഇന്ത്യയിലേക്ക് നടത്തിയ യാത്രയില്‍ തന്റെ ജന്മനാട്ടിലെ കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് അദ്ദേഹം സാക്ഷിയായി. താന്‍ സഹായിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അറിഞ്ഞു. യു.എസിലേക്കു മടങ്ങിപ്പോയി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് ധാരാളം പണമുണ്ടാക്കി ഭാവിയില്‍ മടങ്ങിവരാനുള്ള പദ്ധതി അവന്‍ തയ്യാറാക്കി.
തുടര്‍ന്ന്, യാക്കോബ് 2:14-13ല്‍ 'ഒരുത്തന്‍ തനിക്ക് വിശ്വാസം ഉണ്ട് എന്ന് പറയുകയും പ്രവൃത്തികള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഉപകാരം എന്ത്?' എന്ന ഭാഗം വായിച്ചതിനു ശേഷം, തന്റെ സ്വദേശത്തെ ഒരു കൊച്ചുപെണ്‍കുട്ടി തന്റെ മാതാവിനോട് നിലവിളിക്കുന്നത് തോമസ് കേട്ടു, 'മമ്മീ എനിക്ക് ഇപ്പോള്‍ വിശക്കുന്നു.' താന്‍ കഠിനമായി വിശന്ന തന്റെ ബാല്യകാലം അവനോര്‍മ്മ വന്നു - ഭക്ഷണത്തിനായി ചവറ്റുകുട്ടയില്‍ പരതിയത്. സഹായിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കാനാവില്ലെന്നു തോമസ് മനസ്സിലാക്കി. 'ഞാന്‍ ഇപ്പോള്‍ തന്നേ ആരംഭിക്കും!' തോമസ് തീരുമാനിച്ചു.
അവന്‍ ആരംഭിച്ച അനാഥാലയത്തില്‍ വയറു നിറയെ ഭക്ഷണം കഴിക്കുന്ന, നന്നായി പരിപാലിക്കപ്പെടുന്ന അമ്പതു കുട്ടികളുണ്ട്. അവര്‍ യേശുവിനെക്കുറിച്ചു പഠിക്കയും വിദ്യാഭ്യാസം ചെയ്യുകയും ചെയ്യുന്നു - അതിനെല്ലാം കാരണം ദൈവം തന്നോട് ചെയ്യണമെന്ന് പറഞ്ഞ കാര്യം ഒരു മനുഷ്യന്‍ മാറ്റി വയ്ക്കാതിരുന്നു എന്നതാണ്.
യാക്കോബിന്റെ സന്ദേശം നമുക്കും ബാധകമാണ്. യേശുവിലുള്ള വിശ്വാസം നമുക്ക് വലിയ പദവികള്‍ നല്‍കുന്നു - അവനുമായുള്ള ബന്ധം, സമൃദ്ധമായ ജീവിതം, ഒരു ഭാവി പ്രത്യാശ. എന്നാല്‍ ആവിശ്യത്തിലിരിക്കുന്നവരുടെയടുത്തേക്ക് നാം ചെന്ന് അവരെ സഹായിക്കുന്നില്ലെങ്കില്‍ അതുകൊണ്ട് ആര്‍ക്ക്, എന്താണ് പ്രയോജനം? 'എനിക്കിപ്പോള്‍ വിശക്കുന്നു'
എന്ന നിലവിളി നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?
ആബിയുടെ പ്രാര്‍ത്ഥന
ആബി ഹൈസ്‌കൂളില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍, ഒരു വിമാനാപകടത്തില്‍ മാരകമായി മുറിവേറ്റ ഒരു യുവാവിനെപ്പറ്റിയുള്ള വാര്‍ത്ത അവളും അമ്മയും കേട്ടു - ആ അപകടത്തില്‍ അവന്റെ പിതാവും രണ്ടാനമ്മയും കൊല്ലപ്പെട്ടിരിക്കുന്നു. ആ വ്യക്തിയെ അവര്‍ക്കറിയില്ലെങ്കിലും ആബിയുടെ അമ്മ പറഞ്ഞു, 'അവനും അവന്റെ കുടുംബത്തിനുവേണ്ടി നാം പ്രാര്‍ത്ഥിക്കേണം,' അവരങ്ങനെ ചെയ്തു.
ചില വര്‍ഷങ്ങള്‍ക്ക് ശേഷം, ആബി തന്റെ യൂണിവേഴ്സിറ്റിയിലെ ഒരു ക്ലാസ്സിലേക്ക് നടക്കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥി തന്റെ അരികിലുള്ള കസേരയിലേക്ക് അവളെ ക്ഷണിച്ചു. ആ വിദ്യാര്‍ത്ഥി, ആബിയും മാതാവും പ്രാര്‍ത്ഥിച്ച, വിമാനാപകട ഇരയായ ഓസ്റ്റിന്‍ ഹാച്ച് ആയിരുന്നു. താമസിയാതെ അവര്‍ സൗഹൃദത്തിലാകുകയും 2018 ല്‍ വിവാഹിതരാകുകയും ചെയ്തു.
'എന്റെ ഭാവി ഭര്‍ത്താവിനുവേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നത് എന്ന കാര്യം വിചിത്രമാണ്' അവരുടെ വിവാഹത്തിന് തൊട്ടുമുമ്പ് ഒരു അഭിമുഖത്തില്‍ ആബി പറഞ്ഞു. മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ സമയമെടുക്കാതെ നമ്മുടെ പ്രാര്‍ത്ഥനകള്‍ നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായും നമ്മോടടുത്ത ആളുകള്‍ക്കായും പരിമിതപ്പെടുത്തുന്നത് എളുപ്പമാണ്. എന്നാല്‍ എഫെസൊസിലെ ക്രിസ്ത്യാനികള്‍ക്കെഴുതുമ്പോള്‍ പൗലൊസ് അവരോട് പറഞ്ഞത് 'സകല പ്രാര്‍ത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവില്‍ പ്രാര്‍ത്ഥിച്ചും അതിനായി
ജാഗരിച്ചും കൊണ്ടു, സകല വിശുദ്ധന്‍മാര്‍ക്കും എനിക്കും വേണ്ടി പ്രാര്‍ത്ഥനയില്‍ പൂര്‍ണ്ണസ്ഥിരത കാണിപ്പിന്‍' എന്നാണ് (എഫെസ്യര്‍ 6:18). 1 തിമൊഥെയൊസ് 2:1 ല്‍ അധികാരികള്‍ ഉള്‍പ്പെടെ ' സകല മനുഷ്യര്‍ക്കും' വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമ്മോട് പറയുന്നു.
മറ്റുള്ളവര്‍ക്കുവേണ്ടി, നമുക്ക് പ്രാര്‍ത്ഥിക്കാം - നമുക്ക് പരിചയമില്ലാത്തവര്‍ക്ക് വേണ്ടി പോലും. അത് 'തമ്മില്‍ തമ്മില്‍ ഭാരങ്ങള്‍ ചുമക്കുന്നതിന്' ഉള്ള മാര്‍ഗ്ഗങ്ങളിലൊന്നാണ് (ഗലാത്യര്‍ 6:2).
ശൂന്യമായ കിടക്ക
ജമൈക്കയിലെ മോണ്ടിഗോ ബേയിലുള്ള സെന്റ് ജെയിംസ് ആതുരശാലയിലേക്ക്, എത്രയുംവേഗം മടങ്ങിച്ചെന്ന് രണ്ടു വര്‍ഷം മുമ്പ് യേശുവിനു തന്നോടുള്ള സ്‌നേഹത്തെക്കുറിച്ച് മനസ്സിലാക്കിയ റെന്‍ഡലിനെ കാണാന്‍ എനിക്ക് തിടുക്കമായിരുന്നു. ഓരോ വസന്തകാലത്തിലും എന്നോടൊപ്പം യാത്ര ചെയ്തിരുന്ന ഹൈസ്‌കൂള്‍ സംഗീത ഗ്രൂപ്പിലെ കൗമാരക്കാരിയായ ഈവി റെന്‍ഡലിനൊപ്പം തിരുവചനം വായിക്കുകയും സുവിശേഷം വിശദീകരിക്കുകയും ചെയ്തപ്പോള്‍ അവന്‍ വ്യക്തിപരമായി യേശുവിനെ രക്ഷകനായി കൈക്കൊണ്ടു.
ഹോമിലെ പുരുഷവിഭാഗത്തില്‍ ഞാന്‍ പ്രവേശിച്ച് റെന്‍ഡലിന്റെ കിടക്ക അന്വേഷിച്ചു. എങ്കിലും അത് ശൂന്യമായി കിടക്കുന്നതാണ് കണ്ടത്. നഴ്‌സിന്റെ മുറിയിലെത്തി തിരക്കിയപ്പോള്‍, ഞാന്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാതിരുന്നതാണ് കേട്ടത് - അദ്ദേഹം മരിച്ചുപോയി. ഞങ്ങള്‍ വരുന്നതിന് അഞ്ചു ദിവസം മുമ്പ്.
കണ്ണുനീരോടെ ഈവിക്കു ഞാന്‍ വാര്‍ത്ത അയച്ചു. അവളുടെ പ്രതികരണം ലളിതമായിരുന്നു: 'റെന്‍ഡല്‍ യേശുവിനോടൊപ്പം ആഘോഷിക്കുന്നു.' പിന്നീടവള്‍ പറഞ്ഞു, 'കഴിഞ്ഞ പ്രാവശ്യം അദ്ദേഹത്തോട് യേശുവിനെക്കുറിച്ചു പറഞ്ഞത് നല്ല കാര്യമായി.'
ക്രിസ്തുവില്‍ നമുക്ക് പ്രത്യാശയെക്കുറിച്ചു മറ്റുള്ളവരോട് സ്‌നേഹപൂര്‍വ്വം പങ്കുവയ്ക്കാന്‍ തയ്യാറാകുന്നത് സുപ്രധാനമാണെന്ന് അവളുടെ വാക്കുകള്‍ എന്നെ ഓര്‍മ്മിപ്പിച്ചു. എല്ലായ്‌പ്പോഴും നമ്മോടു കൂടെയിരിക്കുന്നവനെക്കുറിച്ചുള്ള സുവിശേഷ സന്ദേശം പ്രസ്താവിക്കുന്നത് എല്ലായ്‌പ്പോഴും എളുപ്പമല്ല (മത്തായി 28:20). എങ്കിലും അത് നമ്മിലും റെന്‍ഡലിനെപ്പോലെയുള്ള ആളുകളിലും വരുത്തുന്ന വ്യത്യാസത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍, ഒരുപക്ഷേ, നാം പോകുന്നിടത്തെല്ലാം 'ആളുകളെ ശിഷ്യരാക്കുവാന്‍' നാം കൂടുതല്‍ തയ്യാറാകുവാന്‍ ധൈര്യം പ്രാപിക്കും (വാ. 19).
ആ ശൂന്യമായ കിടക്ക കണ്ടപ്പോഴുണ്ടായ ദുഃഖം - ഒപ്പം ഒരു വിശ്വസ്തയായ കൗമാരക്കാരി റെന്‍ഡലിന്റെ എന്നേക്കുമുള്ള ജീവിതത്തില്‍ വരുത്തിയ വ്യത്യാസത്തെ അറിയുന്നതിലുള്ള സന്തോഷവും - ഞാന്‍ ഒരിക്കലും മറക്കുകയില്ല.
ചീന്തിയ തിരശ്ശീല
യെരുശലേമിന്റെ പ്രാന്തപ്രദേശത്തെ ഇരുണ്ടതും പ്രസന്നമല്ലാത്തതുമായ ഒരു ദിനമായിരുന്നു അത്. നഗരമതിലിനു പുറത്തുള്ള ഒരു കുന്നിന്‍മുകളില്‍, കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി അന്വേഷണ കുതുകികളായ അനുയായി വൃന്ദങ്ങളെ ആകര്‍ഷിച്ചു വന്ന ഒരു മനുഷ്യന്‍, ഒരു പരുക്കന്‍ മരക്കുരിശില്‍ അപമാനത്തിലും വേദനയിലും തൂങ്ങിക്കിടക്കുന്നു. വിലപിക്കുന്നവര്‍ ദുഃഖത്തോടെ കരയുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നു. ഉച്ചയ്ക്കു ശേഷം സൂര്യന്‍ ശോഭിച്ചതേയില്ല. ക്രൂശില്‍ കിടന്ന മനുഷ്യന്‍ 'നിവൃത്തിയായി' എന്ന് ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ അവന്റെ കഠിനമായ കഷ്ടത അവസാനിച്ചു (മത്തായി 27:50; യോഹന്നാന്‍ 19:30).
ആ നിമിഷത്തില്‍, നഗരത്തിന്റെ എതിര്‍വശത്തുള്ള ദൈവാലയത്തില്‍ നിന്നും മറ്റൊരു ശബ്ദമുയര്‍ന്നു - തിരശ്ശില കീറുന്ന ശബ്ദം. അത്ഭുതകരമായി, മാനുഷിക ഇടപെടല്‍ കൂടാതെ, പരിശുദ്ധ സ്ഥലത്തെ അതിപരിശുദ്ധ സ്ഥലത്തു നിന്നും വേര്‍തിരിക്കുന്ന വലിയ, കട്ടിയേറിയ തിരശ്ശില മുകള്‍തൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി (മത്തായി 27:51).
ചീന്തിയ തിരശ്ശീല ക്രൂശിന്റെ യാഥാര്‍ത്ഥ്യത്തിന്റെ പ്രതീകമാണ്: ദൈവത്തിങ്കലേക്കു ഒരു പുതുവഴി തുറന്നിരിക്കുന്നു! ക്രൂശിലെ മനുഷ്യനായ യേശു, അവസാന യാഗമായി തന്റെ രക്തം ചൊരിഞ്ഞു - മതിയായ ഏക സത്യയാഗം (എബ്രായര്‍ 10:10) - തന്മൂലം അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് പാപക്ഷമയും ദൈവവുമായുള്ള ബന്ധത്തിലേക്കു പ്രവേശനവും സാധ്യമാകുന്നു (റോമര്‍ 5:6-11).
ആദ്യത്തെ ആ ദുഃഖ വെള്ളിയിലെ ഇരുട്ടിന്റെ മധ്യത്തില്‍, എക്കാലത്തെയും മികച്ച വാര്‍ത്ത നാം കേട്ടു - നമ്മുടെ പാപങ്ങളില്‍ നിന്നും നാം രക്ഷിക്കപ്പെടുന്നതിനും ദൈവത്തോട് എന്നന്നേക്കും കൂട്ടായ്മ അനുഭവിക്കേണ്ടതിനുമായി ഒരു മാര്‍ഗ്ഗം യേശു തുറന്നു (എബ്രായര്‍ 10:19-22). ചീന്തിയ തിരശ്ശീലയില്‍ നിന്നുള്ള സന്ദേശത്തിനായി ദൈവത്തിനു നന്ദി!